ഗില്ലൻ ബാരി സിൻഡ്രോം; രാജ്യത്ത് ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

മുംബൈ: ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റാണ് മരിച്ചത്. പൂനെയിലെ ഡിഎസ്‌കെ വിശ്വ ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡയറിയ ബാധിക്കുകയായിരുന്നു. സ്വന്തം ഗ്രാമമായ സോലാപുർ ജില്ലയിലേക്ക് പോയി തിരിച്ചുവന്നതിന് ശേഷമാണ് ഇയാള്‍ക്ക് ഡയറിയ ബാധിക്കുന്നത്.

തുടര്‍ന്ന് സോലാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്നുള്ള പരിശോധനകളില്‍ ജിബിഎസ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ ചികിത്സയ്ക്ക് വേണ്ടി ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ രോഗം ബാധിച്ചതിന് പിന്നാലെ ഇയാള്‍ക്ക് കൈകാലുകള്‍ അനക്കാന്‍ സാധിച്ചിരുന്നില്ല. തുടർന്ന് പരിശോധനയില്‍ ഇയാള്‍ക്ക് രോഗം ഭേദമാകുന്നതായി കാണിച്ചതോടെ കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ഇയാളെ ഐസുയിവില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീട് ശ്വാസതടസം അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

നിലവില്‍ 73 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം മാത്രം ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ആളുകള്‍ പരിഭ്രാന്തരാകരുതെന്നും പൂനെ ന്യൂറോളജിക്കല്‍ സൊസൈറ്റി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS: NATIONAL |  GUILLAIN BARRE SYNDROME (GBS)
SUMMARY: Maharashtra Reports 1st Death Due To Guillain-Barre Syndrome

LEAVE A REPLY

Please enter your comment!
Please enter your name here