വിനീത വധക്കേസ്: ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വിനീത വധക്കേസില്‍ ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി. പേരൂർക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്നു ശിക്ഷ വിധിക്കുമെന്ന് അറിയിച്ചിരുന്നത്.

പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും വധ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്ബലമുക്കില്‍ വച്ച്‌ രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. അലങ്കാര ചെടിക്കടയില്‍ വെച്ചാണ് പ്രതി കൃത്യം നടത്തിയത്.

വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.

TAGS : LATEST NEWS
SUMMARY : Vineetha murder case: Sentencing postponed to 24

LEAVE A REPLY

Please enter your comment!
Please enter your name here