ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കയ്യേറ്റങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ‘സേഫ് ഫുട്പാത്ത്’ ഡ്രൈവിന് തുടക്കമായി. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായും തടസ്സരഹിതമായും സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജി.ബി.എ.) കീഴിൽ വരുന്ന കോർപ്പറേഷനുകളിൽ ഒഴിപ്പിക്കൽ നടത്തുന്നത്. ജി.ബി.എ. അധികൃതരും ട്രാഫിക് പോലീസും ചേർന്നാണ് ഇതിന് നടപടിയെടുക്കുന്നത്. ഈ മാസം 10 വരെ ഡ്രൈവ് തുടരും.
പ്രധാന റോഡുകളിലെ ഫുട്പാത്തുകൾ കൈയേറിയിരിക്കുന്ന നിർമാണങ്ങളും സാധനങ്ങളും അനധികൃത പാർക്കിംഗും നീക്കം ചെയ്യാനാണ് ആദ്യഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിയമലംഘനം കണ്ടെത്തുന്നിടത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഈ നടപടിയിലൂടെ ഉപജീവനം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർത്തി തെരുവ് വ്യാപാരികൾ രംഗത്തെത്തി. പകരം കച്ചവടത്തിന് അനുയോജ്യമായ സ്ഥലങ്ങൾ അനുവദിക്കാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നതെന്നാണ് അവരുടെ പരാതി. പുനരധിവാസം ഉറപ്പാക്കിയ ശേഷമേ കർശന നടപടി സ്വീകരിക്കാവൂ എന്ന ആവശ്യവും വിവിധ വ്യാപാരി സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
SUMMARY: ‘Safe Footpath’; Action initiated to clear encroachments on footpaths
















