കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്; മുഖ്യപ്രതിയടക്കം രണ്ട് പേര്‍ പിടിയിലായി

കാസറഗോഡ്‌: കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയടക്കം രണ്ട് പേരെ പോലീസ് തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവും സൊസൈറ്റി സെക്രട്ടറിയും ആയ കര്‍മ്മംതൊടി സ്വദേശി കെ രതീശന്‍, ഇയാളുടെ റിയല്‍ എസ്റ്റേറ്റ് പങ്കാളി കണ്ണൂര്‍ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാര്‍ എന്നിവരെയാണ് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നും പോലീസ് പിടിയിലായത്.

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ വ്യാജ സ്വര്‍ണപ്പണയത്തിലും പണയസ്വര്‍ണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 13ന് ആണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കേസില്‍ നേരത്തെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. രതീശന്‍ സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ സ്വര്‍ണം നേരത്തെ അറസ്റ്റിലായ അനില്‍കുമാര്‍, ഗഫൂര്‍, ബഷീര്‍ എന്നിവരുടെ സഹായത്തോടെ പണയം വെച്ചിരുന്നു. ഇതില്‍ 185 പവന്‍ അന്വേഷണ സംഘം വിവിധ ബേങ്കുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പി നൽകിയ പരാതിയിലാണ് പോലീസ് നടപടി ആരംഭിച്ചത്. പിടിയിലായ പ്രതികളെ കാസറഗോഡ്‌ എത്തിച്ച് ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here