നിക്ഷേപ തട്ടിപ്പ്: കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസനെ പാർട്ടി സസ്പെൻഡ് ചെയ്തു

തൃശൂർ: ഹിവാൻ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി സെക്രട്ടറിയും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ സി.എസ്. ശ്രീനിവാസനെ പാർട്ടി സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാർട്ടി അധ്യക്ഷൻ കെ.സുധാകരന്‍ എം.പി സസ്‌പെന്റ് ചെയ്തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് അറിയിച്ചത്. കേസിൽ ശ്രീനിവാസൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഏഴ് കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായത്. കേസ് പൊതുസമൂഹത്തില്‍ കോണ്‍ഗ്രസിന് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. കേസിൽ നേരത്തെ അറസ്റ്റിലായ പുഴയ്ക്കൽ ശോഭ സിറ്റി ടോപ്പാസ് ഫ്ലാറ്റിലെ താമസക്കാരൻ മൂത്തേടത്ത് അടിയാട്ട് വീട്ടിൽ സുന്ദർ സി. മേനോൻ, പുതൂർക്കര പുത്തൻ വീട്ടിൽ ബിജു മണികണ്ഠൻ എന്നിവർ റിമാൻഡിലാണ്.

തൃശൂർ ചക്കാമുക്കിൽ ഹിവാൻ നിധി ലിമിറ്റഡ്, ഹിവാൻ ഫിനാൻസ് എന്നിവയുടെ ഡയറക്ടർമാരാണെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ചും റിസർവ് ബാങ്കിന്‍റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരിച്ച് നൽകാതെയും വിശ്വാസ വഞ്ചന നടത്തിയതിന് തൃശൂർ വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
<BR>
TAGS : INVESTMENT FRUAD | KPCC | THRISSUR
SUMMARY : Investment Fraud: KPCC Secretary C.S. Srinivasan was suspended by the party

LEAVE A REPLY

Please enter your comment!
Please enter your name here