റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി; വൈറ്റ് ടോപ്പിങ് പദ്ധതിക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റാനൊരുങ്ങി ബിബിഎംപി. 1200 കോടി രൂപയുടെ വൈറ്റ് ടോപ്പിങ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായി ബിബിഎംപി അറിയിച്ചു.

സാധാരണ ടാറിട്ട റോഡുകളെക്കാൾ ഉയർന്ന ഈടുനിൽപ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകൾക്കുണ്ടാകും. 10 മുതൽ 15 വർഷം വരെ ഇവ ഈടുനിൽക്കും. ബെംഗളൂരുവിലെ റോഡുകളിൽ 63 കിലോമീറ്ററോളം വൈറ്റ് ടോപ്പിങ് ചെയ്യാനാണ് പദ്ധതി. ഇതിനായി 1200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

11 പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുക. ഇതിൽ 7 പാക്കേജുകൾക്കായി ഇതിനകം 813 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. ഒന്നാമത്തെ പാക്കേജ് 165.2 കോടി രൂപയുടേതാണ്. ഇതിൽ ഹെബ്ബാൾ, പുലികേശിനഗർ, സർവ്വജ്ഞനഗർ എന്നീ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും. ആകെ 13 റോഡുകളാണ് ഒന്നാം പാക്കേജിൽ വൈറ്റ് ടോപ്പിങ്ങിന് ഉൾപെടുത്തുക. രണ്ടാമത്തെ പാക്കേജിൽ ജയനഗർ, ബിടിഎം ലേഔട്ട്, പദ്മനാഭ നഗർ അസംബ്ലി മണ്ഡലങ്ങളിലെ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തും. ഈ പാക്കേജിന് 120 കോടിയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

എംജി റോഡ് സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ വരെയുള്ള രണ്ടേകാൽ കിലോമീറ്ററോളം വരുന്ന ഭാഗവും വൈറ്റ്ടോപ്പിങ് നടത്തും. റോഡിൽ കോൺക്രീറ്റ് വൈറ്റ്ടോപ്പിങ് നടത്തുക മാത്രമല്ല, ഫൂട്പാത്തുകളും മെച്ചപ്പെടുത്തും. മഴവെള്ളം ഒഴുകിപ്പോകേണ്ട ഓടകൾ മെച്ചപ്പെടുത്തുകയും റോഡിലെ ലെയിൻ അകലം കൃത്യമാക്കുകയും ചെയ്യും.

സാധാരണ ടാറിട്ട റോഡിനു മുകളിൽ ഒരു കോൺക്രീറ്റ് പ്രതലം കൂടി നിർമ്മിക്കുന്ന പ്രക്രിയയാണ് വൈറ്റ് ടോപ്പിങ്.

LEAVE A REPLY

Please enter your comment!
Please enter your name here