ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍ പിടിയില്‍. ഇന്നലെ വൈകിട്ട് ഇലക്‌ട്രോണിക് സിറ്റി സെക്കൻഡ് ഫേസില്‍ ടാക്സി കാറില്‍ എത്തിയ രണ്ടംഗ സംഘമാണ് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ഥലമുടമയും ബിഎംടിസി മുൻ കണ്ടക്ടർ കൂടിയായ രാമചന്ദ്രയെയാണ് ഇരുവരും കത്തി കൊണ്ട് ആക്രമിച്ചത്.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ഇവർ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ തൊട്ടടുത്ത സിഗ്നലിൽ വാഹനം കുടുങ്ങിയതോടെ നാട്ടുകാർ ഓടിയെത്തി ഇരുവരെയും തടഞ്ഞു. ഇതോടെ കാറിൽ നിന്ന് പുറത്തിറങ്ങി നാട്ടുകാർക്ക് നേരെയായി ഇവരുടെ ആക്രോശം. സമീപത്തെ കടയിൽനിന്ന് ശീതള പാനീയത്തിന്റെ കുപ്പികൾ എടുത്ത് പൊട്ടിച്ച് നാട്ടുകാർക്ക് നേരെ ഇവർ വീശി. കല്ലുകൊണ്ടും ആക്രമിക്കാൻ ശ്രമിച്ചു. കൂടുതൽ ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയതോടെ ഇവർ സമീപത്തെ ബേക്കറിക്കുള്ളിലേക്ക് കയറി. ഇതോടെ പുറത്തുനിന്ന നാട്ടുകാർ ഇരുവരെയും കടയ്ക്കുള്ളിൽ ഇട്ടു പൂട്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പരപ്പന അഗ്രഹാര പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
SUMMARY: Two Malayalis arrested in Bengaluru’s Electronic City for stabbing and injuring a man who questioned them about illegal parking
















