ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്തിരുന്ന കർഷകരും തൊഴിലാളികളുമാണ്. രാജ്യത്തുടനീളം കനത്ത മഴയും, ശക്തമായ കാറ്റും ഇടിമിന്നലും തുടരുകയാണ്. തലസ്ഥാനമായ ധാക്കയുള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വിവിധ സ്ഥലങ്ങളിലായി മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടിന് പുറത്തുവെച്ചാണ് പത്തുവയസുകാരന് ഇടിമിന്നലേറ്റത്. കുട്ടിയോടൊപ്പം ഉണ്ടായ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് മഴ ശക്തമായി തുടരുകയാണ്. പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നത് മിന്നല്‍ പ്രളയത്തിന് കാരണമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ടീസ്ത, ധര്‍ല, ബ്രഹ്‌മപുത്ര നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 438 മില്ലീമീറ്റര്‍ മഴയാണ് എട്ട് ജില്ലകളില്‍ മാത്രമായി പെയ്തത്.
ബംഗ്ലാദേശില്‍ ഇടിമിന്നല്‍ മൂലമുണ്ടാകുന്ന അപകട മരണങ്ങള്‍ കൂടുതലാണ്. 2016ല്‍ രാജ്യത്ത് ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയില്‍ 200ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേര്‍ മിന്നലേറ്റ് മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.















