മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസ്രീൻ ദൊകാഡിയ (35), ഇവരുടെ മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനെത്തുടർന്നാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു.
ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ആദ്യം ഇളയ മകളും പിന്നാലെ പിതാവും മരിച്ചു. മാതാവും മൂത്ത മകളും ചികിത്സക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. കടുത്ത ഛർദ്ദിയും വയറിളക്കവും മൂലം കുടുംബം രോഗബാധിതരാകുന്നതിന് മുമ്പ് ബിരിയാണിയും തണ്ണിമത്തനും കഴിച്ചതാണോ അതോ ഭക്ഷണത്തിൽ വിഷാംശം കലർന്നതാണോ മരണകാരണമെന്ന് വ്യക്തമല്ല., കൃത്യമായ കാരണം കണ്ടെത്താൻ ഉദ്യോഗസ്ഥർ ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.
SUMMARY: 4 members of a family die after eating biryani and watermelon; food poisoning suspected















