കോഴിക്കോട്: പേരാമ്പ്രയില്‍ കാറ് കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ കാറില്‍ പെട്രോളിയം ഉല്‍പ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാറില്‍ നിന്നും പെട്രോള്‍ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പോലീസ് കണ്ടെത്തി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങളെ ബലപ്പെടുത്തുന്ന നിർണായക തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
കാറിന്റെ പുറംഭാഗത്ത് കാര്യമായ പരുക്കുകളില്ലാത്തതും ഡീസല്‍ ടാങ്കിലേക്ക് തീ പടരാതിരുന്നതും ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകള്‍ ഇല്ലാത്തതും ആദ്യഘട്ടം മുതല്‍ തന്നെ പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല. അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും പോലീസിന് ഒരു സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഒരു യുവതി പെട്രോള്‍ കാനുമായി നടന്നുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്.
ഇത് മരിച്ച സോനയാണോ എന്നതില്‍ സ്ഥിരീകരണമില്ല. ഈ യുവതി ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരിച്ച സോനയുടെ ഭർത്താവ് റീജിൻ ലാലിനെതിരെ സോനയുടെ കുടുംബം നേരത്തെ തന്നെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റീജിൻ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
SUMMARY: Pregnant woman dies in car fire; Petrol found in car
















