കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സർ സുനിയും മറ്റ് മൂന്ന് പ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. കേസിലെ ആറ് പ്രതികള്‍ക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്.
പള്‍സർ സുനിക്ക് പുറമെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ച മറ്റ് പ്രതികള്‍. ശിക്ഷിക്കപ്പെട്ടവരില്‍ പള്‍സർ സുനിയായിരിക്കും ആദ്യം ജയില്‍ മോചിതനാവുക. ഏഴര വർഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞതിനാല്‍, ശിക്ഷാ കാലാവധിയില്‍ ആ ഇളവ് ലഭിക്കും. അതനുസരിച്ച് ഇനി 13 വർഷം കൂടി ജയിലില്‍ കഴിഞ്ഞാല്‍ പള്‍സർ സുനിക്ക് പുറത്തിറങ്ങാം.
രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കും സമാനമായ ഇളവ് ലഭിക്കും. എന്നാല്‍ കുറഞ്ഞ കാലം മാത്രം വിചാരണ തടവ് അനുഭവിച്ച മറ്റ് പ്രതികള്‍ക്ക് 16 മുതല്‍ 18 വർഷം വരെ ഇനിയും ജയിലില്‍ കഴിയേണ്ടി വരും. 2039-ഓടെയാകും പ്രധാന പ്രതികളുടെ ശിക്ഷാ കാലാവധി അവസാനിക്കുക. അതേസമയം, എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാരും അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്.
ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ദിലീപിനെ വിട്ടയച്ചത്. എന്നാല്‍ ദിലീപും പള്‍സർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം. പ്രതികളുടെ അപ്പീലും സർക്കാരിന്റെ നീക്കവും കേസില്‍ വരുംദിവസങ്ങളില്‍ നിർണ്ണായകമാകും.
SUMMARY: Pulsar Suni appeals to High Court to quash sentence















