കൊല്ലം: സ്‌കൂളിന് മുകളിലൂടെ കടന്നുപോയിരുന്ന വൈദ്യത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ആണ് വീട് നിർമിച്ചുനല്‍കിയത്. ആറ് മാസം കൊണ്ട് 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്.
വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച നടക്കും. കുട്ടികളില്‍ നിന്ന് ഒരു രൂപ പോലും പിരിവ് വാങ്ങാതെയാണ് വീടിൻ്റെ നിർമാണം പൂർത്തിയാക്കിയത്. മുഴുവൻ തുകയും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷനാണ് സമാഹരിച്ചത്. 1000 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. തന്റെ കുടിലിന്റെ ചുമരില്‍ സ്വപ്നവീടിന്റെ ഒരു ചിത്രം മിഥുൻ വരച്ചിരുന്നു. ആ വീടാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന താക്കോല്‍ദാന പരിപാടി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഉദ്‌ഘാടനം ചെയ്യുക. ധനമന്ത്രി കെ എൻ ബാലഗോപാലാണ് താക്കോല്‍ കൈമാറുക. മിഥുന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് വീട് നിർമിച്ചുനല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി മിഥുന്റെ മരണം. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു മിഥുൻ. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്.
SUMMARY: The family of Mithun, who died after being electrocuted by an electric wire above the school, has a home















