ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരാണ് പാർട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് എത്തിയത്. രാജ്യസഭയിലെ ആം ആദ്മി പാർട്ടി അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും തങ്ങളോടൊപ്പമുണ്ടെന്നും അതിനാല്‍ ഭരണഘടനാപരമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് ബിജെപിയില്‍ ലയിക്കാൻ തീരുമാനിച്ചതായും രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളില്‍ നിന്ന് വഴിമാറിയതാണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തരായിരുന്ന സന്ദീപ് പഥക് (പാർട്ടിയുടെ ദേശീയ സംഘടനാ സെക്രട്ടറി), രാഘവ് ഛദ്ദ എന്നിവരുടെ ഈ അപ്രതീക്ഷിത മാറ്റം പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണ്. മൂന്നില്‍ രണ്ട് എംപിമാരും ഒന്നിച്ചു നീങ്ങുന്നതിനാല്‍ ഇവർക്ക് എം.പി സ്ഥാനം നഷ്ടപ്പെടാതെ തന്നെ ബിജെപിയില്‍ ലയിക്കാൻ സാധിക്കും.
പാർട്ടിയുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നിയന്ത്രിച്ചിരുന്ന നേതാക്കള്‍ തന്നെ എതിർപക്ഷത്തേക്ക് പോയത് ആപ്പിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി ഭരണത്തിലിരിക്കെ, ദേശീയ തലത്തില്‍ പാർട്ടിയെ വളർത്തുന്നതില്‍ നിർണായക പങ്ക് വഹിച്ച നേതാക്കളുടെ ഈ കൂടുമാറ്റം പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.
SUMMARY: Three MPs, including Raghav Chadha, join BJP















