വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു. കണ്‍സ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ പരിശോധനയിലാണ് മീനാക്ഷിപ്പാലത്തിന് 200 മീറ്റർ അകലെ നിന്ന് വിക്രം റാണയുടെ മൃതദേഹം കണ്ടെത്താനായത്.
ദുരന്തത്തെ തുടർന്ന് അഞ്ച് പേരെയായിരുന്നു കാണാതായിരുന്നത്. തിരച്ചിലിന്റെ മൂന്നാം ദിവസം മുതലാണ് കാണാതായവരുടെ മൃതദേഹങ്ങള്‍ ഓരോന്നായി കണ്ടെത്താൻ കഴിഞ്ഞത്. അതേസമയം, കള്ളാടി ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ നേതൃത്വം നല്‍കുന്ന സമിതിയില്‍ ജിയോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
SUMMARY: Wayanad Kalladi tragedy: Body of the last missing person recovered















