ന്യൂഡൽഹി : റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ 1,021 കോടി രൂപയുടെ ആസ്തികൾ കൂടി ഇഡി കണ്ടുകെട്ടി. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരെയുള്ള കേസുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇതുവരെ ആകെ ആസ്തി 20,367 കോടി രൂപയാണ് കണ്ടുകെട്ടിയത്. ഇതിന് പുറമെ വിദേശനാണ്യ മാനേജ്‌മെന്റ് നിയമ പ്രകാരം (ഫെമ) 77.86 കോടി രൂപയുടെ ആസ്തിയും കണ്ടുകെട്ടിയിട്ടുണ്ട്. ശനിയാഴ്ച കണ്ടുകെട്ടിയ സ്വത്തിൽ റിലയൻസ് പവർ ലിമിറ്റഡിന്റെ ഓഹരികളും ഉൾപ്പെടുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) പുറപ്പെടുവിച്ച ഈ താൽക്കാലിക ഉത്തരവിലൂടെ, റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ കൈവശമുള്ള റിലയൻസ് പവറിന്റെ ഇക്വിറ്റി ഓഹരികളും, സാസൻ പവർ, റിലയൻസ് പവർ എന്നിവയിൽ നിന്ന് ലഭിക്കാനുള്ള ചില വായ്പാ തുകകളുമാണ് ഇഡി കണ്ടുകെട്ടിയതെന്ന് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നിവർക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ (FIR) അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.
ആർഎച്ച്എഫ്എൽ (RHFL), ആർസിഎഫ്എൽ (RCFL) എന്നീ കമ്പനികൾ സമാഹരിച്ച 15,548 കോടി രൂപയുടെ പൊതുപണം വകമാറ്റി ചെലവഴിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി. അനിൽ അംബാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലും മാനേജ്‌മെൻ്റിലുമുള്ള നിരവധി ഷെൽ (വ്യാജ) കമ്പനികളിലൂടെയും ഗ്രൂപ്പ് കമ്പനികളിലൂടെയുമാണ് ഈ പണം വ്യവസ്ഥാപിതമായി വകമാറ്റിയത്. പിഎംഎൽഎ പ്രകാരം നാലും ഫെമ പ്രകാരം മൂന്നും കേസുകളാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ എൺപതിലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും വിവിധ കേസുകളിലായി നാല് പ്രോസിക്യൂഷൻ പരാതികളും ഫെമ പ്രകാരം ഒരു പരാതിയും ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെയും അടുത്ത കൂട്ടാളികളെയും കേന്ദ്ര അന്വേഷണ ഏജൻസി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
SUMMARY: ED takes action against Reliance Anil Ambani Group; Assets worth Rs 1,021 crore attached
















