കിന്‍ഷാസ: എബോള വൈറസ് ഭീതിയിൽ വീണ്ടും കോംഗോ. ഇറ്റൂരി, മോങ്വാലു, റുവാമ്പാറ മേഖലകളിലാണ് പ്രധാനമായും മരണങ്ങളും പുതിയ എബോള കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 65 മരണങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. 246 പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായും ആഫ്രിക്ക സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.
എന്താണ് എബോള?
എബോള വൈറസ് വളരെ വേഗത്തില്‍ പടരുന്ന പകർച്ചവ്യാധിയാണ്. ഛർദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഇത് പകരാം. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്.
1976 ൽ കോംഗോയിൽ ആദ്യമായി എബോള പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്ത് ഇത് 17-ാമത്തെ തവണയാണ് പുതിയ വ്യാപനം. 2018 മുതൽ 2020 വരെ കിഴക്കൻ കോംഗോയിൽ ഉണ്ടായ എബോള പൊട്ടിപ്പുറപ്പെടലിൽ 1,000-ത്തിലധികം പേർ മരിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
SUMMARY: 65 dead; Congo again in fear of Ebola virus
















