ഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയ്സ് റെക്കോഡറും ഉള്‍പ്പെടുന്ന ബ്ലാക്ക് ബോക്‌സ് വിശകലനം ചെയ്ത് അപകടത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥർ ആരംഭിച്ചു.
അപകടത്തെക്കുറിച്ച് ഫോറൻസിക് അന്വേഷണം ആരംഭിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ (എഎഐബി) പ്രത്യേക സംഘം ബുധനാഴ്ച വൈകുന്നേരം അപകടം നടന്ന സ്ഥലം സന്ദർശിച്ചു. അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം വി.എസ്.ആർ. വെഞ്ചേഴ്‌സിന്റെ ലിയർജെറ്റ് 45 എക്‌സ്.ആർ. ബുധനാഴ്ച രാവിലെ 8.45-ഓടെ സാങ്കേതികത്തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിങ്ങിനിടെ തകർന്നുവീഴുകയായിരുന്നു.
അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വിദിത് ജാദവ്, വൈമാനികരായ ക്യാപ്റ്റൻ സുമിത് കപൂർ, കോ പൈലറ്റ് സാംഭവി പഥക്, വിമാന ജീവനക്കാരി പിങ്കി മാലി എന്നിവരും മരിച്ചു. കനത്തമൂടല്‍മഞ്ഞില്‍ ഇറങ്ങാൻ ശ്രമിക്കുമ്പോള്‍ താഴ്ന്ന ഉയരത്തില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി നിലത്തിടിച്ച് അപകടമുണ്ടാകുകയായിരുന്നെന്നാണ് ഡി.ജി.സി.എ.യുടെ പ്രാഥമിക നിഗമനം.
ഈ സമയത്ത് പുണെ-ബാരാമതി മേഖലയില്‍ കടുത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. ഈ വിമാനത്താവളത്തില്‍ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മാനുവല്‍ രീതിയില്‍മാത്രമേ ഇറങ്ങാനാകൂ.ആദ്യ ശ്രമത്തില്‍ വിമാനം കൃത്യമായി റണ്‍വേയിലേക്കെത്തിയില്ല. തുടർന്ന് വെട്ടിത്തിരിഞ്ഞ് പറന്നുയർന്നു. രണ്ടാം ശ്രമത്തില്‍ 100 അടി ഉയരത്തില്‍വെച്ച് നിയന്ത്രണം നഷ്ടമായി വിമാനം റണ്‍വേക്ക് മുമ്പായി നിലത്തിടിച്ചുവീണ് തീപടർന്ന് പൊട്ടിത്തെറിച്ചു.
SUMMARY: Ajit Pawar’s death; Black box of the plane recovered















