ഇംഫാല്‍: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ ഉഖ്രുല്‍ ജില്ലയിലെ ലിതാൻ മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലില്‍ 25 വീടുകളും നാല് സർക്കാർ ക്വാർട്ടേഴ്സുകളും കത്തിച്ചു. ഉപമുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയാണ് സംഘർഷം രൂക്ഷമായത്.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ലിതാൻ, മങ്കോട്ട് ഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. പ്രദേശത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി 11:30ഓടെ ലിതാൻ ബസാറില്‍ വലിയൊരു സംഘം അക്രമികള്‍ വീടുകള്‍ക്ക് തീയിടാൻ തുടങ്ങുകായായിരുന്നു. ഇതിനോടൊപ്പം ഓട്ടോമാറ്റിക് റൈഫിളുകളില്‍ നിന്നുള്ള വെടിയൊച്ചകള്‍ കൂടി കേട്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി.
25 വീടുകള്‍ പൂർണമായും കത്തി നശിച്ചുവെന്നാണ് പ്രാഥമിക വിവരം. ഇതില്‍ കുക്കി വിഭാഗക്കാരുടെ രണ്ട് വീടുകളും ഉള്‍പ്പെടുന്നു. വീണ്ടും ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ കുക്കി, നാഗ വിഭാഗങ്ങളില്‍പ്പെട്ടവർ കൂട്ടത്തോടെ നാട് വിടുകയാണ്. ട്രക്കുകളിലും സ്വകാര്യ വാഹനങ്ങളിലും കാല്നടയായുമാണ് ആളുകള്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടി പോകുന്നത്. വീട്ടുപകരണങ്ങളും മെത്തയും വിലപിടിപ്പുള്ള വസ്തുക്കളടക്കം കൈയില്‍ കിട്ടുന്നതെല്ലാം എടുത്താണ് പലരും ഗ്രാമം വിടുന്നത്.
ഫെബ്രുവരി ഏഴിന് സരൈഖോംഗില്‍ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്. തർക്കത്തിനിടെ സ്റ്റെർലിംഗ് എന്ന തംഖ്ഗുല്‍ നാഗ യുവാവിന് മർദ്ദനമേല്‍ക്കുകയും ഗുരുതര പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, അസം റൈഫിള്‍സ് എന്നിവർക്ക് പുറമെ ബീഹാർ റെജിമെന്റ്, മഹാർ റെജിമെന്റ് എന്നിവരെയും സംഘർഷ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
SUMMARY: Clashes erupt again in Manipur: 25 houses set on fire
















