കൊച്ചി: വിദ്യാലയങ്ങളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികളെ തിരുത്തുന്നതിനുമായി അധ്യാപകർ നടത്തുന്ന ചെറിയ രീതിയിലുള്ള ശാരീരിക ശിക്ഷകള്‍ (ചൂരല്‍ പ്രയോഗം ഉള്‍പ്പെടെ) കുറ്റകരമല്ലെന്ന് ഹൈക്കോടതി. നല്ല ഉദ്ദേശ്യത്തോടെയുള്ള ഇത്തരം നടപടികള്‍ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി.
സ്‌കൂളിലെ അച്ചടക്കം നിലനിർത്താനും കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനും അധ്യാപകർക്ക് ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ തിരുത്താനുള്ള അനുമതി രക്ഷിതാക്കള്‍ അധ്യാപകർക്ക് നല്‍കുന്നതായി കണക്കാക്കണമെന്ന മുൻ ഉത്തരവുകള്‍ കോടതി ശരിവെച്ചു.
ശിക്ഷിക്കുന്നത് കുട്ടിയെ ദ്രോഹിക്കാനല്ല, മറിച്ച് തിരുത്താനാണെന്ന നല്ല ഉദ്ദേശ്യം ഇവിടെ പരിഗണിക്കപ്പെടണം. 2025 ഫെബ്രുവരി 10-ന് തിരുവനന്തപുരം വെങ്ങാനൂരിലെ ഒരു സ്‌കൂളില്‍ നടന്ന സംഭവത്തിലാണ് വിഴിഞ്ഞം പോലീസ് അധ്യാപകനെതിരെ കേസെടുത്തത്. സ്റ്റാഫ് റൂമില്‍ വെച്ച് അധ്യാപകൻ ചൂരല്‍ കൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാർഥിയുടെ പരാതി. ഈ കേസിന്റെ തുടർനടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.
SUMMARY: Caning can be used to ensure discipline of students: High Court
















