ന്യൂഡൽഹി: ആഗോള തലത്തിൽ നിർമ്മിത ബുദ്ധി (AI) മേഖലയിലെ ചർച്ചകൾക്കും നയരൂപീകരണത്തിനും വേദിയാകുന്ന ‘ഇന്ത്യ എ ഐ ഇംപാക്ട് സമിറ്റ് 2026’ ഫെബ്രുവരി 16 മുതൽ 20 വരെ രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കും. ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പ്രമുഖ ഐ ടി കമ്പനികളുടെ സിഇഒമാരും പങ്കെടുക്കും. രാജ്യത്ത് ഇതുവരെ സംഘടിപ്പിച്ച എ.ഐ ഉച്ചകോടികളിൽ ഏറ്റവും വലുതാണ് ഇന്ത‍്യ എ.ഐ ഇംപാക്ട് ഉച്ചകോടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ എന്നിവരടക്കം ഇരുപതോളം ലോകനേതാക്കൾ ഉച്ചകോടിയിൽ നേരിട്ടെത്തും. ഗ്ലോബൽ സൗത്തിൽ (Global South) നടക്കുന്ന ആദ്യത്തെ വലിയ എ ഐ സംഗമമെന്ന നിലയിൽ രാജ്യാന്തര തലത്തിൽ വലിയ പ്രാധാന്യമാണ് ഈ സമ്മേളനത്തിന് കൽപ്പിക്കുന്നത്.
അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ, ഓപ്പൺ എ ഐയുടെ സാം ആൾട്ട്മാൻ, എൻവീഡിയയുടെ ജെൻസൺ ഹുവാങ് തുടങ്ങി നൂറിലധികം ആഗോള ടെക് പ്രതിനിധികൾ പങ്കെടുക്കും. പീപ്പിൾ, പ്ലാനെറ്റ്, പ്രോഗ്രസ് എന്നീ മൂന്ന് തൂണുകളിലായി ക്രമീകരിച്ചിരിക്കുന്ന ഉച്ചകോടിയിൽ എ ഐ സുരക്ഷ, ഭരണസംവിധാനങ്ങൾ, സാമ്പത്തിക ആഘാതം എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. ആരോഗ്യ പരിപാലനം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എ ഐയുടെ ഉപയോഗത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ ഫെബ്രുവരി 17-ന് പുറത്തിറക്കും.
70,000 ചതുരശ്ര മീറ്ററിലായി ഒരുക്കിയിരിക്കുന്ന എക്സിബിഷനിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 300-ലേറെ പ്രദർശകർ തങ്ങളുടെ നൂതന വിദ്യകൾ അവതരിപ്പിക്കും. കൂടാതെ യുവജനങ്ങളെയും വനിതകളെയും എ ഐ രംഗത്തേക്ക് ആകർഷിക്കുന്നതിനായി എ ഐ ഫോർ ഓൾ, എ ഐ ബൈ ഹെർ തുടങ്ങിയ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
SUMMARY: Leading tech CEOs to visit India; ‘India AI Impact Summit 2026’ to begin on February 16
















