ബെംഗളൂരു: ചിക്കമഗളൂരുവിലെ കടബഗെരെയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് നടന്ന പ്രതിഷേധത്തിനി ടെയുണ്ടായ റോഡ് തടയുകയും പോലീസുകാർക്കെതിരെ കല്ലെറിയുകയും പോലീസ് വാഹനം മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തതിന് 29 പേർക്കെതിരെ കേസെടുത്തു.
ഞായറാഴ്ച രാവിലെയാണു തോട്ടം തൊഴിലാളിയായ ഹാവേരി ഹനഗൽ സ്വദേശി ബോറമ്മയെ (33) കാട്ടാന കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.
ബോറമ്മയുടെ മൃതദേഹം റോഡിൽവെച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ, പ്രതിഷേധക്കാർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. യുവതിയെ ആക്രമിച്ച കാട്ടാനയെ പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടും വനം, പോലീസ് ഉദ്യോഗസ്ഥർ കള്ളം പറയുകയാണെന്ന് പറഞ്ഞ് ചിലർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതായി പോലീസ് അറിയിച്ചു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 20 ലക്ഷം രൂപ അധികൃതര്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. എന്നാൽ 50 ലക്ഷം രൂപ നല്‍കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കണമെന്ന് യുവതിയുടെ കുടുംബം അഭ്യർഥിച്ചിട്ടും പ്രതിഷേധക്കാർ സഹകരിച്ചില്ലെന്നും പോലീസ് അറിയിച്ചു. പോലീസിനു നേരെ നടന്ന കല്ലേറിൽ ഒൻപത് പോലീസുകാർക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു.
SUMMARY: Incident of death of a woman in a katana attack; Protest turned violent, case against 29 people















