അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താല്‍ക്കാലികമായി അടച്ചിട്ട വ്യോമപാത യുഎഇ തുറന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ശേഷമാണ് വ്യോമ ഗതാഗതം സാധാരണ നിലയിലായതെന്ന് ജനറല്‍ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അസാധാരണമായ മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. എങ്കിലും അബുദാബിയിലെ ഷാഹ് ഓയില്‍ ഫീല്‍ഡിലും ഫുജൈറയിലെ വ്യവസായ മേഖലയിലും ഡ്രോണ്‍ പതിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായി.
സംഭവത്തില്‍ ആളപായമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും യുഎഇ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈൻ ക്ലാസുകള്‍ തുടരാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 22 വരെയുള്ള സ്പ്രിങ് വെക്കേഷന് ശേഷം രണ്ടാഴ്ച കൂടി ഓണ്‍ലൈൻ പഠനം തുടരും.
നഴ്‌സറികള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ ഇതിന്റെ പരിധിയില്‍ വരും. യുഎഇയിലെ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും കെട്ടിച്ചമച്ച വീഡിയോകളും പ്രചരിപ്പിച്ച 35 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 19 ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
SUMMARY: UAE airspace reopens after temporary closure















