കൊല്ലം: ഡോ. വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് ഈ കേസിൽ ശിക്ഷാവിധി പ്രസ്താവിക്കും. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. നീതിക്കായി വന്ദനാദാസിൻ്റെ മാതാപിതാക്കൾ കാത്തിരിക്കുകയാണ്.
2025 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി.
2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക് ആശുപത്രിയിൽ വെച്ച് ഡോക്ടർ വന്ദനാ ദാസിനെ മദ്യലഹരിയിൽ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്. ഈ കൂരകൃത്യത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്നും വന്ദനയുടെ കുടുംബം ഇന്നും മോചിതരായിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെ, സേവനതൽപ്പരതയോടെ അരികിലെത്തിയ മകളെ കൊലപ്പെടുത്തിയ പ്രതിക്ക് നിയമം നൽകുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നാണ് പിതാവ് മോഹൻദാസും അമ്മയും ആവശ്യപ്പെടുന്നത്.
SUMMARY: Dr. Vandana Das murder; Court to pronounce verdict today
















