ചാവക്കാട്: വീട്ടില്‍ വെച്ച് അക്യുപങ്ചർ പ്രസവം നടത്തിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ചാവക്കാട് സ്വദേശിനി മുഹ്‌സിന (37) മരിച്ചു. പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്ന് തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശാസ്ത്രീയമായ ചികിത്സ നല്‍കാതെ മുഹ്‌സിനയെ വീട്ടില്‍ പ്രസവത്തിന് നിർബന്ധിച്ച ഭർത്താവ് എടക്കഴിയൂർ കല്ലുവളപ്പില്‍ ഇബ്രാഹിമിനെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു. പ്രസവത്തെത്തുടർന്നുണ്ടായ മുറിവുകള്‍ അണുബാധയേറ്റ് പുഴുവരിച്ച നിലയിലായിരുന്നു. അക്യുപങ്ചർ ചികിത്സകനായ ഇബ്രാഹിം മുഹ്‌സിനയെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
വീട്ടിലെത്തിയ ബന്ധുക്കള്‍ മുഹ്‌സിനയുടെ ദയനീയാവസ്ഥ കണ്ട് നിർബന്ധപൂർവ്വം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അണുബാധ ശരീരത്തെ മാരകമായി ബാധിച്ചതിനാല്‍ ജീവൻ രക്ഷിക്കാനായില്ല. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ ചികിത്സ നിഷേധിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കും ഇബ്രാഹിമിനെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.
SUMMARY: Another acupuncture-induced maternal death: A young woman dies tragically after giving birth















