തിരുവനന്തപുരം: ആർജെഡിയിൽനിന്നും വ്യാഴാഴ്ച രാജിവച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള തിരികെ ആർജെഡിയിലേക്ക്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ മടങ്ങിവരവ്.
സീറ്റ് മോഹിച്ചല്ല രാജിവെച്ചത് എന്നാണ് സുരേന്ദ്രൻ പിള്ളയുടെ വിശദീകരണം. ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നുവെന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി. ശ്രേയാംസ് കുമാറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചത്. സീറ്റുകൾക്കപ്പുറം കൂടുതൽ പരിഗണന നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സുരേന്ദ്രൻ പിളള വ്യക്തമാക്കി.
കൂടുതൽ സീറ്റ് നൽകാമെന്ന് എൽഡിഎഫ് വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആർജെഡിയിൽനിന്നും സുരേന്ദ്രൻ പിള്ള രാജിവച്ചത്. നിലവിൽ മൂന്ന് മണ്ഡലങ്ങൾ മാത്രമേ ആർജെഡിക്ക് അനുവദിച്ചിട്ടുള്ളൂ. മൂന്നു മണ്ഡലങ്ങൾ മാത്രമായാൽ പുറത്തുനിന്ന് പിന്തുണച്ചാൽ മതി എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൽ ആദ്യമുണ്ടായ ധാരണ. ഇത് ലംഘിച്ചതിനാലാണ് താൻ രാജിവച്ചതെന്നും സുരേന്ദ്രൻ പിള്ള നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോൺഗ്രസും ആന്‍റണി രാജുവും എതിർത്തു. ബിജെപിയുമായി ചർച്ച നടത്തിയ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചില്ല. കരമന ജയനു സീറ്റ് നൽകാനായി ബിജെപി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെയാണ് സുരേന്ദ്രൻപിള്ളയ്ക്ക് ബിജെപിയിലും അവസരമില്ലാതായത്.
SUMMARY: V Surendran Pillai back in RJD















