ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ചരക്കുനീക്ക പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ ഇന്ത്യയും പങ്കുചേര്‍ന്നു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിർച്വലായി പങ്കെടുത്തത്.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അവേറ്റ് കൂപ്പറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് സൈനിക നീക്കങ്ങളേക്കാൾ കൂടുതൽ മുൻഗണന നൽകേണ്ടത് രാഷ്ട്രീയവും നയതന്ത്രപരവുമായ ഇടപെടലുകൾക്കാണെന്ന് യോഗം വിലയിരുത്തി. ഇറാന്റെ നടപടി ലോക സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കിയെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി. ലോകരാജ്യങ്ങൾ ഒന്നിച്ചുനിന്നാൽ മാത്രമേ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കൂ എന്നും യോഗം വിലയിരുത്തി.
അതേസമയം അമേരിക്ക യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഹോർമുസ് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ ചുമതലയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ യോഗം. ഇറാൻ യുദ്ധത്തിൽ തങ്ങളെ പിന്തുണയ്ക്കാത്തതിന് യൂറോപ്യൻ സഖ്യകക്ഷികളെ ട്രംപ് വിമർശിക്കുകയും നാറ്റോയിൽനിന്ന് യുഎസ് പിൻമാറുമെന്ന ഭീഷണി വീണ്ടും ഉയർത്തുകയും ചെയ്തിരുന്നു.
SUMMARY: Britain calls for 40-nation meeting to open Hormuz; India joins talks
















