തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ആൺകുഞ്ഞിന് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് ഗർഭിണിയായ ഭാര്യയെയും രണ്ട് പെണ്മക്കളെയും വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ മുഹമ്മദ് അസറുദ്ദീനാണ് പിടിയിലായത്. ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരെയും നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.മൂന്നാമതും പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെയാണ് ഇയാൾ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം ഇയാൾ പോലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. അതിനാൽ തെളിവൊന്നും ലഭിക്കില്ലെന്നായിരുന്നു ധാരണ. ഇയാൾ തന്നെയാണ് നീന്തൽക്കുളത്തിന്റെ ഉടമസ്ഥൻ എന്നാണ് റിപ്പോർട്ട്.
രണ്ട് പെൺമക്കൾ ജനിച്ചശേഷം വീണ്ടും രണ്ടുതവണ ഫർഹാത് ഗർഭിണിയായിരുന്നു. അപ്പോഴൊക്കെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു. ജനിക്കുന്നത് പെൺകുഞ്ഞാവുമെന്ന് സംശയിച്ചായിരുന്നു ഇത്. അപകടമരണമെന്ന് പോലീസും ഏറക്കുറെ ഉറപ്പിക്കുന്ന ഘട്ടത്തിലാണ് അസറുദ്ദീനെതിരെ സംശയവുമായി ഫർഹാതിന്റെ പിതാവ് പോലീസിനെ സമീപിച്ചത്. ഇതോടെ ചോദ്യംചെയ്യലിനായി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യമൊന്നും താൻ കാെലനടത്തിയെന്ന് സമ്മതിക്കാൻ അസറുദ്ദീൻ തയ്യാറായില്ല. കൂടുതൽ ചോദ്യംചെയ്തതോടെ അയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
SUMMARY: Man arrested for killing wife and children after not giving birth to son















