കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിലാണ് ഡ്രോൺ ആക്രമണം നടന്നത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ താവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ജദാൻ ഫാദൽ സ്ഥിരീകരിച്ചു. ഒരു ശത്രു ഡ്രോൺ ആണ് നാഷണൽ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ടെത്തിയത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും സൈനിക സാമഗ്രികൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണ സമയത്ത് സൈനികർ സുരക്ഷിതരായിരുന്നതിനാൽ ആർക്കും പരുക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.
ഇസ്‌ലാമാബാദിൽ മേഖലയിലെ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കുവൈത്തിന് നേരെ ആക്രമണം ഉണ്ടായത് എന്നത് ഗൗരവകരമാണ്. ഇറാഖ്-ഇറാൻ അതിർത്തി പങ്കിടുന്ന ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ വർദ്ധിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തു.
മറ്റൊരു പ്രധാന നീക്കത്തിൽ, ലബനൻ സർക്കാരുമായി നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾ നീണ്ട ശത്രുത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെങ്കിലും, ഔദ്യോഗികമായി വെടിനിർത്തൽ പ്രഖ്യാപിക്കാതെയാണ് ഇസ്രയേൽ ചർച്ചയ്ക്ക് മുതിരുന്നത്. ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ മുൻഗണന നൽകുന്നത്. ബെറൂട്ടിനെ സൈനിക മുക്തമാക്കാനുള്ള ലബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തിട്ടുണ്ട്.
SUMMARY: Iran attacks Kuwait again despite ceasefire















