തിരുവനന്തപുരം: പാളയത്തുള്ള പെട്രോള്‍ പമ്പില്‍ മോഷണം. ഇന്ന് പുലർച്ചെ നടന്ന മോഷണത്തില്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. പുലർച്ചെ പമ്പ് ഓഫീസ് ലക്ഷ്യമാക്കി എത്തിയ മോഷ്ടാവ് സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. അകത്തുകടന്ന ഇയാള്‍ അലമാര തകർത്ത് രണ്ട് ദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപ കൈക്കലാക്കി.
സിസിടിവി കാമറകള്‍ ഓഫീസിനുള്ളില്‍ ഉണ്ടെന്ന് മോഷ്ടാവിന് ബോധ്യമുണ്ടായിരുന്നു. കാമറയില്‍ തന്റെ മുഖം പതിഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പായ മോഷ്ടാവ്, ദൃശ്യങ്ങള്‍ അടങ്ങിയ ഹാർഡ് ഡിസ്‌ക് കൈക്കലാക്കാൻ തീരുമാനിച്ചു. എന്നാല്‍ ഹാർഡ് ഡിസ്‌കിന് പകരം ഇയാള്‍ ഊരിയെടുത്തത് മോഡം ആയിരുന്നു.
ഹാർഡ് ഡിസ്‌ക് നശിപ്പിച്ചുവെന്ന ആത്മവിശ്വാസത്തില്‍ മുഖം പോലും മറയ്ക്കാതെയാണ് ഇയാള്‍ മോഷണം നടത്തിയത്. കൈക്കലാക്കിയ ഉപകരണം പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഒരു ഓട്ടോറിക്ഷ വിളിച്ച് പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
SUMMARY: Robbery at petrol pump; Rs 1.5 lakh stolen















