ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിർ നല്‍കിയ ഹരജിയിലാണ് അലഹബാദ് ഹൈക്കോടതി നിർദേശം.
പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് ഹരജിക്കാരൻ്റെ അവകാശവാദം. ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ലോക്‌സഭാംഗം സ്ഥാനം വഹിക്കാൻ കഴിയില്ലെന്നും ഹർജിക്കാരൻ അവകാശപ്പെട്ടിരുന്നു.
രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് ശിശിർ ലക്നൗ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സങ്കീർണമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 28ന് വിചാരണ കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
SUMMARY: Allahabad High Court may file case against Rahul Gandhi for dual citizenship















