കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. സ്ത്രീകള്‍ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ആശുപത്രികളും രക്ഷിതാക്കളുമാണ് പ്രസവം സങ്കീര്‍ണ്ണമാക്കിയത് എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.
അഖിലിന്റെ പരാമര്‍ശത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ രംഗത്തെത്തിയത്. സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമാണെന്ന അഖില്‍ മാരാരുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും, ഇത് സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രസ്താവനകള്‍ ആരോഗ്യ രംഗത്തുള്ള സ്ഥാപനങ്ങളോടുള്ള വിശ്വാസം തകർക്കുന്നതായും ഡോ. പ്രതിഭ ആരോപിച്ചു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനാല്‍ കേരള പൊതു ജനാരോഗ്യ നിയമത്തിലെ അനുയോജ്യമായ വകുപ്പുകള്‍ പ്രകാരം അഖില്‍ മാരാറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷിത പ്രസവത്തിനും ഗർഭകാല പരിചരണത്തിനുമായി ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങള്‍ ഇത്തരം പരാമർശങ്ങള്‍ മൂലം അട്ടിമറിക്കപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി.
SUMMARY: Doctor files complaint over Akhil Marar’s statement on childbirth















