ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം നടന്നത്. ഡിജിറ്റൽ മാർക്കറ്റിങ് ജോലി ചെയ്തിരുന്ന കിരൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവാവിന്റെ സുഹൃത്ത് പ്രേരണ (27)യെ ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് തന്നെ അവഗണിക്കുകയാണെന്ന തോന്നലും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന സംശയവുമാണ് യുവതിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
നേരത്തെ നഗരത്തിലെ ഒരു മൊബൈല്‍ സ്റ്റോറില്‍ ജീവനക്കരായിരുന്ന ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച, അമ്മക്കും സഹോദരനുമൊപ്പം താമസിക്കുന്ന പ്രേരണ, കിരണിനെ അഞ്ജനപുരയിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ ആപ്പോള്‍ മറ്റാരും ഇല്ലായിരുന്നു. കിരൺ എത്തിയപ്പോൾ അവർ കുറച്ചുനേരം സംസാരിച്ചു. പിന്നീട് അയാളുടെ കണ്ണുകൾ കെട്ടി ഒരു കസേരയിൽ ഇരുത്തി. തുടർന്ന് അയാളെ കെട്ടിയിട്ടു. ഇതിനെ കിരൺ എതിർത്തപ്പോൾ വിദേശ രാജ്യങ്ങളിൽ നടക്കുന്നതുപോലുള്ള വിവാഹഭ്യർഥന നടത്താനെന്നായിരുന്നു പ്രേണയുടെ മറുപടി. പിന്നീട് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് സൂചന. അയൽവാസികൾ ബഹളം കേട്ട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതി ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും സംശയിക്കുന്നു.
കിരണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, സംഭവത്തില്‍ പോലീസ് ഫോറൻസിക്, ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നത് തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണത്തിലാണ് പോലീസ്.
SUMMARY: Feeling ignored; Woman ties up boyfriend and sets him on fire in Bengaluru















