ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാണ് ഡൽഹി അരുൺ ജെയ്‌റ്റലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 261 റണ്‍സ് ചെയ്സ് ചെയ്ത് നേടിയ സ്വന്തം റെക്കോര്‍ഡാണ് പഞ്ചാബ് തകര്‍ത്തത്.
2023-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 259 റൺസ് പിന്തുടർന്ന് ജയിച്ച ദക്ഷിണാഫ്രിക്കയാണ് ഈ പട്ടികയിൽ പഞ്ചാബിന് പിന്നിലുള്ളത്.
ബാറ്റിംഗിൽ മികച്ച പ്രകടനമാണ് പഞ്ചാബ് പുറത്തെടുത്തത്. ഓപ്പണർമാരായ പ്രഭ്‌സിമ്രാൻ സിംഗും (76) പ്രിയാൻഷ് ആര്യയും (73) ചേർന്ന് വെറും 42 പന്തിൽ നിന്ന് 126 റൺസാണ് അടിച്ചുകൂട്ടിയത്. ഈ തകർപ്പൻ തുടക്കം ഡൽഹിയെ കടുത്ത സമ്മർദ്ദത്തിലാക്കി. തുടർന്ന് നായകൻ ശ്രേയസ് അയ്യർ 36 പന്തിൽ നിന്ന് പുറത്താകാതെ നേടിയ 71 റൺസ് വിജയത്തിൽ നിർണ്ണായകമായി. രണ്ട് തവണ ക്യാച്ച് കൈവിട്ടതിലൂടെ ലഭിച്ച ഭാഗ്യം പൂർണ്ണമായും പ്രയോജനപ്പെടുത്തിയ ശ്രേയസ്, ഏഴ് പന്തുകൾ ബാക്കിനിൽക്കെ ടീമിനെ വിജയതീരത്തെത്തിച്ചു. ഇതോടെ ഈ സീസണിലെ തോൽവി അറിയാത്ത കുതിപ്പ് തുടരുന്ന പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
നേരത്തെ, 67 പന്തിൽ 152 റൺസ് നേടിയ കെ.എൽ. രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്രിസ് ഗെയ്‌ലിനും ബ്രണ്ടൻ മക്കല്ലത്തിനും ശേഷം ഐപിഎല്ലിൽ 150 കടക്കുന്ന മൂന്നാമത്തെ മാത്രം താരമായി രാഹുൽ മാറി. നിതീഷ് റാണയ്ക്കൊപ്പം 220 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടും അദ്ദേഹം പടുത്തുയർത്തി. മത്സരത്തിലുടനീളം ബാറ്റർമാർ ആധിപത്യം പുലർത്തിയപ്പോൾ 49 ഫോറുകളും 33 സിക്സറുകളുമാണ് പിറന്നത്. ബൗളർമാർ വല്ലാതെ വിയർത്ത മത്സരത്തിൽ ഫീൽഡിംഗിലെ പിഴവുകളും സ്കോർ ഉയരാൻ കാരണമായി.
SUMMARY: Record run chase in T20 history; Punjab Kings chase down Delhi’s 265-run target in 18.5 overs
SUMMARY: Record run chase in T20 history; Punjab Kings chase down Delhi’s 265-run target in 18.5 overs















