ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വന്യജീവിസഫാരികേന്ദ്രങ്ങളായ ബന്ദിപ്പുർ, നാഗർഹോളെ എന്നിവിടങ്ങളില്‍ സെൽഫിയെടുക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച് കർണാടക വനംവകുപ്പ് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണമെന്ന് ഉത്തരവിൽ പറയുന്നു. പലപ്പോഴും സെൽഫിയെടുക്കുന്നതിനായി വാഹനങ്ങൾ ഒരേ കേന്ദ്രത്തിൽ ഒത്തുകൂടുന്നതും ബഹളംവെക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഇതിനാലാണ് സെൽഫിനിരോധനം ഏർപ്പെടുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു.
സഫാരിവാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്. സഫാരി വാഹനങ്ങൾ പുറപ്പെടുന്നതിനുമുൻപ് ഫോണുകൾ ഫ്ലൈറ്റ് മോഡിലാക്കണം. സഫാരി വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയവിനിമയത്തിനായി മൊബൈലിനു പകരം വാക്കിടോക്കികൾ ഏർപ്പെടുത്തും. കടുവസംരക്ഷണമേഖലകളെ നിശ്ശബ്ദമേഖലകളായി വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീംകോടതി മുൻപ് നിർദേശിച്ചിട്ടുണ്ട്. അതിനാലാണ് ഫോണുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്നതെന്ന് വനം വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
വന്യജീവികളുടെ ആക്രമണത്തിൽ കർഷകർ കൊല്ലപ്പെടുന്നത് പതിവായതോടെ കഴിഞ്ഞവർഷം നവംബറിൽ ബന്ദിപ്പുർ, നാഗർഹോളെ ടൂറിസം സഫാരികൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. തുടർന്ന് വിനോദസഞ്ചാരമേഖലയിലെ വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് ഈ വർഷം ആദ്യം കേന്ദ്രങ്ങൾ വീണ്ടും തുറന്നത്. ഇതിനെതിരേ കർഷകർ വീണ്ടും പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെയാണ് സഫാരികേന്ദ്രങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചത്.
SUMMARY: Selfies banned at wildlife safari centers















