ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മുഖ്യപ്രതി ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്. ജീതു സൈനിയുടെ ജൻമദിനാഘോഷത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആഘോഷത്തിനിടെ ജീതുവിന്റെ മുഖത്ത് സുഹൃത്തുക്കൾ കേക്ക് തേച്ചു. ഇതിൽ പ്രകോപിതനായ ജീതുവും അമർദീപും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ അമർദീപിന്റെ സഹോദരൻ മനീഷിനെതിരെ ജീതു അധിക്ഷേപകരമായ ഭാഷയിൽ സംസാരിച്ചു. പ്രകോപനം മുതിർന്നതോടെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുഖ്യപ്രതിയായ ജീതു സൈനിയും കൂട്ടാളികളും ഒളിവിൽ പോയി. ഇവർക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. പ്രതികളെ പിടികൂടാൻ ആറ് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി യുപി പോലീസ് അറിയിച്ചു.
SUMMARY: Argument over cake decorating during birthday party ends in shooting; three youths killed















