ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ഇന്ധനവില വർധിപ്പിക്കുമെന്ന ഊഹാപോഹങ്ങൾ സർക്കാർ തള്ളി. രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് അന്തർ മന്ത്രാലയ യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ രാജ്യത്ത് ആവശ്യത്തിന് ലഭ്യമാണ്. വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സുജാത ശർമ്മ പറഞ്ഞു.
വില കൂടുമെന്ന ഭയത്താൽ ജനങ്ങൾ ഇന്ധനം വാരിക്കൂട്ടുന്നത് പലയിടങ്ങളിലും ക്ഷാമത്തിന് കാരണമാകുന്നതായി റിപ്പോർട്ടുകളുണ്ട്. എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് മതിയായ സ്റ്റോക്ക് ലഭ്യമാണെന്നും പരിഭ്രാന്തി വേണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും (ഈ മാസം ശരാശരി 114 ഡോളർ), ഇന്ത്യയിൽ 2022 ഏപ്രിൽ മുതൽ ചില്ലറ വിൽപന വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
അന്താരാഷ്ട്ര വിപണിയിലേതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ധനം വിൽക്കുന്നതുവഴി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം ഏകദേശം 2,400 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ട്. പെട്രോളിന് ലിറ്ററിന് 20 രൂപയും ഡീസലിന് 100 രൂപയുമാണ് കമ്പനികൾക്ക് നിലവിൽ സംഭവിക്കുന്ന നഷ്ടം.
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്നിവയുടെ ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കുറവുണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നു. ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഇന്ധനവില കൂടുമെന്ന തെറ്റായ പ്രചരണത്തെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്ന സാഹചര്യം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു
ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ, കാർഷിക മേഖല എന്നിവയ്ക്ക് വിതരണത്തിൽ തടസം നേരിടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികൾ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ എൽപിജി സിലിണ്ടറുകളുടെ വിതരണം ഏകദേശം ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യം സങ്കീർണമായി തുടരുന്നതിനാൽ ഇന്ധന വിപണിയിലെ ഓരോ ചലനവും സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും വിതരണത്തിൽ സ്ഥിരത നിലനിർത്താനാണ് മുൻഗണനയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
SUMMARY: No need to worry about fuel price hike, says Petroleum Ministry















