ന്യൂഡല്‍ഹി: ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ അനുവദനീയമായ ഉപയോഗകാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. നാഷണൽ പെര്‍മിറ്റ് സംവിധാനത്തിന് കീഴിൽ ബാറ്ററി, ഹൈഡ്രജന്‍ ഇന്ധനം, പ്രകൃതി വാതകം എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലാവധിയാണ് നീട്ടുക. ബാറ്ററി, ഹൈഡ്രജന്‍, പ്രകൃതി വാതകം ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിലവിലെ കാലാവധി യഥാക്രമം 12 വര്‍ഷവും 15 വര്‍ഷവുമാണ്. ഇത് യഥാക്രമം 17 വര്‍ഷവും 20 വര്‍ഷവുമായി ഉയര്‍ത്താനാണ് നിര്‍ദേശം. ഇലക്ട്രിക് വാഹന ഉടമകൾക്കും കൊമേഴ്‌സ്യൽ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും വാഹനം നിർമ്മിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒന്നിലധികം സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന വാണിജ്യ വാഹനങ്ങൾക്കുള്ള നാഷണൽ പെർമിറ്റ് സംവിധാനം പൂർണ്ണമായും ഡിജിറ്റലാക്കാനും കേന്ദ്രം പദ്ധതിയിടുന്നു. പെർമിറ്റ് അപേക്ഷകളും അനുബന്ധ നടപടികളും ഓൺലൈനിലേക്ക് മാറ്റുന്നതോടെ പേപ്പർ വർക്കുകൾ ഒഴിവാക്കാനും സർവീസ് നടപടികൾ വേഗത്തിലാക്കാനും സാധിക്കും. ഇതോടെ ട്രാൻസ്പോർട്ട് രംഗത്തെ കടുത്ത ചുവപ്പുനാടകൾ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കൾക്കായി ട്രേഡ് സർട്ടിഫിക്കറ്റ് സംവിധാനം വിപുലീകരിക്കാനും ശുപാർശയുണ്ട്. നിലവിൽ വാഹന നിർമ്മാതാക്കൾക്കും ഡീലർമാർക്കും മാത്രം നൽകിയിരുന്ന ഈ സർട്ടിഫിക്കറ്റ് പാർട്സ് നിർമ്മാതാക്കൾക്ക് കൂടി നൽകുന്നതോടെ ഓട്ടോമൊബൈൽ ഭാഗങ്ങൾ പരിശോധിക്കുന്നതും കൊണ്ടുപോകുന്നതും കൂടുതൽ എളുപ്പമാകും. പൊതുജനങ്ങളുടെയും വ്യവസായ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമായിരിക്കും പുതിയ നിയമങ്ങൾ അന്തിമമായി നടപ്പിലാക്കുക. നിലവിലുള്ള രൂപത്തിൽ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ മൊബിലിറ്റി രംഗത്ത് സമീപകാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് വിദഗ്ധർ പറയുന്നു.
SUMMARY: 5 years additional period for EV, CNG vehicles; Union Ministry with huge concessions















