അപ്രതീക്ഷിത പരാജയം; തോല്‍വിയില്‍ പ്രതികരിച്ച്‌ എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍ട്ടി നേരിട്ടത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും കേട്ട് പാര്‍ട്ടി തുടര്‍ നടപടി ആലോചിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടത് ചരിത്രത്തില്‍ ഇതിന് മുമ്പും ഇതില്‍ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരെ വലിയ പ്രചാരണ വേലകള്‍ നടക്കുന്നു. അതിനെ എല്ലാം അതിജീവിക്കും. വീണ്ടും അധികാരത്തില്‍ വരാന്‍ സാധിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകള്‍ വരുത്തും. സഖാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. എല്‍ഡിഎഫിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണ്. മെയ് ജൂണ്‍ മാസങ്ങളില്‍ എല്ലാ ഘടകങ്ങളും വിളിച്ച്‌ ചേര്‍ക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാന്‍ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും. പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച്‌ വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണെന്നും പറഞ്ഞ എംവി ഗോവിന്ദന്‍, മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

SUMMARY: Unexpected defeat; MV Govindan reacts to defeat

LEAVE A REPLY

Please enter your comment!
Please enter your name here