കൊച്ചി: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകൾ ഓൺലൈൻ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും വ്യാപകമാകുന്നതായി പരാതി. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു. പകർപ്പവകാശലംഘന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ചിത്രം പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിർമ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്. ചിത്രം പുറത്തിറങ്ങയതിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നിരീക്ഷണ ഗൂഢാലോചനകൾ തകർക്കാൻ ശ്രമിക്കുന്ന രഹസ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പൂസ് എൻ്റർടൈൻമെൻ്റ്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിവിധ ലൊക്കേഷനുകളിലും ഷെഡ്യൂളുകളിലുമായി ഏറെ നാള്‍ പേട്രിയറ്റിന്റെ ഷൂട്ട് നടന്നത്. മനുഷ് നന്ദനാണ് സിനിമയുടെ ക്യാമറ. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.
സിനിമയുടെ തീയേറ്റർ ആവേശം നിലനിൽക്കുമ്പോൾ തന്നെ ആരാധകർ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലാണ്. ‘പേട്രിയറ്റി’ന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ സീ5 (ZEE5) സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, മെയ് അവസാനമോ ജൂൺ ആദ്യവാരമോ ചിത്രം ഒടിടിയിൽ എത്താൻ സാധ്യതയുണ്ട്. സാധാരണയായി മലയാള ചിത്രങ്ങൾ തീയേറ്റർ റിലീസിന് നാല് ആഴ്ചകൾക്ക് ശേഷം ഒടിടിയിൽ എത്താറുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ സീ കേരളത്തിനാണ്.
SUMMARY: Patriot movie recorded and distributed; Case filed on producer’s complaint







