ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിർണായക നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴക വെട്രി കഴകം നേതാവ് വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്നും, പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെ ആറ് മാസത്തേക്ക് തങ്ങള്‍ തടസപ്പെടുത്തില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിഎംകെ അധ്യക്ഷൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തിരഞ്ഞെടുപ്പോ ഉണ്ടാകാൻ ഡിഎംകെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഡി.എം.കെ പ്രതീക്ഷിക്കുന്നില്ലെന്നും ജനവിധി അംഗീകരിച്ചുകൊണ്ട് ജനാധിപത്യപരമായ സമീപനമായിരിക്കും പാർട്ടി സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ പുതിയ സർക്കാർ നിർത്തലാക്കരുത് എന്ന നിർദ്ദേശവും സ്റ്റാലിൻ മുന്നോട്ടുവെച്ചു. സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി ആവിഷ്കരിച്ച സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയും കുടുംബനാഥമാർക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന മഹിളാ നിധി പദ്ധതിയും ഒരു മുടക്കവുമില്ലാതെ തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പദ്ധതികള്‍ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നവയാണെന്നും രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും ഇവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തമിഴ്‌നാടിന്റെ വികസനത്തുടർച്ചയ്ക്ക് മുൻകാലങ്ങളിലെ നല്ല തീരുമാനങ്ങള്‍ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. വിജയ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും സ്റ്റാലിൻ തന്റെ ആശങ്ക പ്രകടിപ്പിച്ചു.
പ്രത്യേകിച്ച് വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്ന വാഗ്ദാനം സാമ്പത്തികമായി വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സർക്കാർ 90 ശതമാനം വാഗ്ദാനങ്ങളും പാലിച്ചിരുന്നുവെന്നും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം മൂലമാണ് നീറ്റ് റദ്ദാക്കല്‍ പോലുള്ളവ പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
SUMMARY: ‘Let Vijay form the government, I won’t bother him for six months’; MK Stalin
















