തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന നല്‍കി. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ മനുഷ്യര്‍ തന്നെയാണ് ഇത് ഇടതുപക്ഷം അല്ലാതായി എന്നറിഞ്ഞ് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തതെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
അത് സത്യസന്ധരായ നേതാക്കള്‍ സമ്മതിച്ചിട്ടുമുണ്ട്. രണ്ട് വലതുപക്ഷ കക്ഷികള്‍ തമ്മിലായിരുന്നു മത്സരം എന്ന് എല്ലാ ശരിയായ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞു. ഇനി ഒരു തിരിച്ചുവരവ് സാധ്യമോ എന്നത് പാർട്ടികള്‍ നടത്തുന്ന ആശയപരവും വര്‍ഗപരവുമായ അഴിച്ചുപണിയെ ആശ്രയിച്ചിരിക്കുന്നുവെന്നും സച്ചിദാനന്ദൻ പ്രതികരിച്ചു. തുടർഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ അഭിപ്രായം പറഞ്ഞത് നേരത്തെ വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ജനാധിപത്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം. തുടർച്ചയായി ഭരണം ലഭിക്കുമ്പോള്‍ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.
SUMMARY: Sachidanandan resigns as Sahitya Akademi President















