തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആഷിക് സാനു (29) മരിച്ചു. ഗുരുതരമായ പരുക്കേറ്റ പാലക്കാട് സ്വദേശി ആഷിക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടത്. കൈകാലുകള്‍ക്കേറ്റ പൊട്ടലിനെ തുടർന്ന് രണ്ടുദിവസം മുമ്പ് ആഷിക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
അപകടത്തില്‍ ആഷിക്കിന്റെ ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറില്‍ വച്ച് ആഷിക്കും ഭാര്യയും അപകടത്തില്‍പ്പെട്ടത്. ആഷിക്കിന്റെ ഭാര്യ നൗഷിജയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. മധുവിധു യാത്രയ്ക്കിടയിലായിരുന്നു ഇരുവരും. കഴിഞ്ഞ മാർച്ച് 28നായിരുന്നു ഇവരുടെ വിവാഹം. അപകടത്തില്‍ കാലിന് പരുക്കേറ്റ നൗഷിജയുടെ ബന്ധു അസ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്.
കുറവൻകോണം സ്വദേശി മോഹൻ തോമസ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം സംഭവിക്കുകയായിരുന്നു. കാല്‍നടയാത്രക്കാരായ ആഷിക്കും നൗഷിജയും ഉള്‍പ്പെടെ ഏഴോളം പേർ അപകടത്തില്‍പ്പെട്ടിരുന്നു. കാല്‍നടക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ റോഡിലേക്കിറങ്ങി സ്കൂട്ടറുകളിലും രണ്ടുകാറുകളിലും കൂടി ഇടിച്ചാണ് നിന്നത്. 77 വയസുകാരനായ മോഹൻ തോമസിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Kawadiyar road accident: Aashiq, who was undergoing treatment, also died
















