തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു.
ലഭിച്ച മാർക്കിൽ അതൃപ്തിയോ സംശയമോ ഉള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മെയ് 22 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് തങ്ങളുടെ രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
പുനർമൂല്യനിർണ്ണയം: ഒരു പേപ്പറിന് 400 രൂപ. സൂക്ഷ്മപരിശോധന: ഒരു പേപ്പറിന് 50 രൂപ. ഉത്തരക്കടലാസിന്റെ പകർപ്പ്: ഒരു പേപ്പറിന് 200 രൂപ. ഐടി പരീക്ഷയ്ക്ക് പുനർമൂല്യനിർണ്ണയമോ സൂക്ഷ്മപരിശോധനയോ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകന് നിശ്ചിത സമയത്തിനകം ഫീസ് സഹിതം കൈമാറേണ്ടതാണ്. അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ സ്കൂൾ ലോഗിൻ വഴി മാത്രമേ സാധിക്കൂ. ഫലം പുനർമൂല്യനിർണ്ണയം നടത്തുന്നതിലൂടെ മാർക്കിൽ മാറ്റമുണ്ടായാൽ അത് പുതിയ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി നൽകുമെന്നും പരീക്ഷാ ഭവൻ അറിയിച്ചു.
99.07 ശതമാനം പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 2025ൽ ഇത് 99.5 ശതമാനമായിരുന്നു. വിജയശതമാനത്തിൽ 0.43 ശതമാനത്തിന്റെ കുറവുണ്ടായി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും കുറവുണ്ടായി. 2025ൽ 61,449 പേർ മുഴുവൻ എ പ്ലസ് നേടിയപ്പോൾ ഈ വർഷം 30,514 പേരാണ് ഫുൾ എ പ്ലസ് നേടിയത്.
SUMMARY: SSLC revaluation; Applications can be submitted till May 22
















