തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയില്‍ തങ്ങളെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ‘ടേം’ വ്യവസ്ഥയ്‌ക്കെതിരെ കടുത്ത അതൃപ്തിയുമായി മാണി സി. കാപ്പൻ. തനിക്കും അനൂപ് ജേക്കബിനും മുഴുവൻ സമയ (ഫുള്‍ ടേം) മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഫോർമുല പ്രകാരം ആദ്യ രണ്ടര വർഷം അനൂപ് ജേക്കബിനും, രണ്ടാമത്തെ ടേമില്‍ മാണി സി. കാപ്പനുമാണ് മന്ത്രിസ്ഥാനം നല്‍കാൻ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ ഈ രണ്ട് ടേം വ്യവസ്ഥ തനിക്ക് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കാപ്പൻ കടുത്ത ഭാഷയില്‍ പ്രതികരിച്ചു.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മാണി സി. കാപ്പൻ ആവശ്യപ്പെട്ടു. ‘ഞാൻ ജയിച്ചാല്‍ പാലായില്‍ ഒരു മന്ത്രി ഉണ്ടാകുമെന്നാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോള്‍ പരസ്യമായി പ്രസംഗിച്ചത്. പാലായിലേക്ക് തിരിച്ചുവരുമ്പോള്‍ ഇങ്ങോട്ട് വന്ന കാറിലല്ല, കൊടിവെച്ച ഔദ്യോഗിക കാറിലായിരിക്കും വരിക എന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ടീം യു.ഡി.എഫ്’ എന്നല്ലേ അവർ പറയുന്നത്, അങ്ങനെയെങ്കില്‍ താനും അതിന്റെ ഭാഗമല്ലേ?’ – കാപ്പൻ ചോദിച്ചു. പാലാ ബിഷപ്പ് ഹൗസില്‍ താൻ എത്തിയത് ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ സഹായം അഭ്യർത്ഥിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റ എം.എല്‍.എമാരുള്ള കക്ഷികള്‍ക്ക് ഫുള്‍ ടേം നല്‍കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
SUMMARY: Dispute over ministerial posts in UDF intensifies; Mani C Kappan says term system is not possible
















