ന്യൂഡൽഹി: ഡൽഹിയിലെ സൈനിക മേഖലകളിലും രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലുമടക്കം സ്ഫോടന പരമ്പരയ്ക്കുള്ള പാക് ഭീകരപദ്ധതി സുരക്ഷാ ഏജൻസികൾ തകർത്തു. ഭീകര മൊഡ്യൂളിലെ 9 പേരെ ഡൽഹി പോലീസിലെ സ്‌പെഷ്യൽ സെൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയുടെ സഹായത്തോടെ പ്രവർത്തിച്ച നേപ്പാളി പൗരൻ അടക്കമുള്ളവരെയാണ് പിടികൂടിയത്. ഡൽഹിയിലെയും മുംബൈയിലെയും തന്ത്രപ്രധാനമേഖലകളിലാണ് ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടത്.
സെമി ഓട്ടോമാറ്റിക് പിസ്റ്റളായ ഗ്ലോക്ക്, 25 വെടിയുണ്ടകൾ, പാക് സർക്കാരിന്റെ ഓർഡൻസ് ഫാക്‌ടറിയിൽ നിർമ്മിച്ച നാല് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ആസൂത്രണത്തിൽ പങ്കാളികളാണ്. ഗ്രനേഡുകൾ എൻ.എസ്.ജിയുടെ സഹായത്തോടെ ഡൽഹി മെഹ്‌റോളിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നശിപ്പിച്ചു.
എയർപോർട്ടുകളും റെയിൽവേ സ്റ്റേഷനുകളും സ്റ്റോക്ക് എക്സ്ചേഞ്ചും ഉൾപ്പെടെ അക്രമിക്കാനായിരുന്നു പദ്ധതി. വൈദ്യുത നിലയങ്ങളും പാലങ്ങളും വ്യാപാരകേന്ദ്രങ്ങളും ഉന്നമിട്ടിരുന്നു.
മുംബയിൽ നിന്ന് തൗഖീർ, അർബാസ്, പൂനയിൽ നിന്ന് അധോലോക സംഘാംഗം വിജയ് ഷൂട്ടർ, ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്ന് നിതിഷ് പാസ്വാൻ, ഡൽഹിയിൽ നിന്ന് ഹർവീന്ദർ, മഞ്ജിത്, പഞ്ചാബിൽ നിന്നുള്ള രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്. 66 കാരനായ നേപ്പാൾ സ്വദേശിയും കസ്റ്റഡിയിലുണ്ട്. ഫണ്ട് കൈമാറാനെത്തിയ ഇയാൾ ഡൽഹിയിൽ പിടിയിലാകുകയായിരുന്നു.
മൊഡ്യൂളിൽ കൂടുതൽ പേരുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണവും തിരച്ചിലും ഊർജ്ജിതമാക്കി. മുന്നാ ജിൻദ്രാൻവാല എന്ന അധോലോക നേതാവിനും നീക്കത്തിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പാക് ചാര സംഘടനായ ഐഎസ്ഐ ഇന്ത്യയിലെ അധോലോക സംഘത്തെ ഉപയോഗിച്ച് സ്ഫോടനങ്ങൾ ലക്ഷ്യമിടുന്നതായി നേരത്തെ സൂചന കിട്ടിയിരുന്നു. ബാങ്കോക്ക്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ഈ സംഘത്തിന്റെ ബന്ധം നീളുന്നത്. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് സ്പെഷൽ സെൽ. ഡൽഹിയിലെ അടക്കം സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.
SUMMARY: Target of series of blasts; Pakistan terror attack plot foiled, 9 terrorists arrested
















