തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ സ്റ്റാഫിൽ നിന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മുഖ്യമന്ത്രിക്ക് ബെന്നി തോമസ് രാജിക്കത്ത് കൈമാറി.
മന്ത്രിയുടെ സ്വന്തം സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെതിരെ പ്രതിപക്ഷവും പൊതുസമൂഹവും വലിയ രീതിയിൽ രാഷ്ട്രീയ വിവാദം ഉയർത്തിയതിന് പിന്നാലെയാണ് ഈ രാജി. ബന്ധു നിയമന വിവാദത്തെ ചൊല്ലി ഇന്നലെ കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു.
സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവായ ബെന്നി തോമസ് കണ്ണൂർ ഡിസിസി സെക്രട്ടറിയാണ്. എന്നാല്‍ സഹോദരി ഭർത്താവ് എന്ന പദവി നോക്കിയല്ല ബെന്നി തോമസിനെ നിയമിച്ചതെന്നും, അദ്ദേഹം ദീർഘകാലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പൊതുപ്രവർത്തകനാണെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ചത് ബെന്നി തോമസ് ആയിരുന്നു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് ഔദ്യോഗികമായി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
SUMMARY: Nepotism controversy: Minister Sunny Joseph’s Additional Private Secretary Benny Thomas resigns
















