മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം. 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തെ ഇന്ത്യ അപലപിച്ചു. രക്ഷാപ്രവർത്തനത്തിൽ ഒമാൻ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുന്നു. ഒമാനിലെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒമാനി തുറമുഖമായ സോഹാറിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്. 24 ഇന്ത്യൻ നാവികരിൽ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളും സൈനിക നടപടികളുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും മന്ത്രാലയം വിലയിരുത്തി. സംഘര്‍ഷാവസ്ഥ ഉടന്‍ അവസാനിപ്പിക്കാനും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ സമാധാനപരിഹാരം കണ്ടെത്താനും ഇന്ത്യ വീണ്ടും ആഹ്വാനം ചെയ്തു. വാണിജ്യ കപ്പലുകളെയും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെ തടസ്സരഹിതമായ ചരക്കുനീക്കവും വ്യാപാരവും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഒമാൻ തീരത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. ടാങ്കറിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മാരിവെക്സ് എന്ന ടാങ്കറിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഒമാൻ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്തേയ്ക്ക് അയക്കുകയും 24 ഇന്ത്യക്കാരെയും ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കീഴിലുള്ള മുംബൈ എംആർസിസിയും ഒമാൻ അധികൃതരും തമ്മിൽ നടത്തിയ ഏകോപനമാണ് ജീവനക്കാരെ വേഗത്തിൽ രക്ഷപ്പെടുത്താൻ സഹായിച്ചത്.
SUMMARY: Indian ship attacked again off Oman coast; three Indians missing
















