മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് ജയം. സ്വന്തം കളത്തിൽ നടന്ന പോരാട്ടത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. മെക്സിക്കോയ്ക്ക് വേണ്ടി ജൂലിയൻ ക്വിനോനെസ് (9), റൗൾ ജിമിനെസ് (67) എന്നിവരാണ് ഗോളുകൾ നേടിയത്.
ഗോളുകളേക്കാൾ ചുവപ്പു കാർഡുകൾ പിറന്ന മത്സരം കൂടിയായിരുന്നു ഇരുവരുടെതും. ആകെ മൂന്ന് ചുവപ്പ് കാർഡുകളാണ് ബ്രസീലിയൻ റഫറി വിൽട്ടൺ സാംപയോ കാണിച്ചത്. ദക്ഷിണാഫ്രിക്കയുടെ സിറ്റ്ഹോളും സവാനയും മെക്സിക്കോയുടെ സെസർ മോണ്ടെസുമാണ് ചുവപ്പ് കണ്ട് മടങ്ങിയത്.
മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ തന്നെ മെക്സിക്കോ ലീഡെടുത്തു. ആഫ്രിക്കൻ ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ ജൂലിയൻ ക്വിനോനെസ് തൊടുത്ത തകർപ്പനൊരു ഷോട്ട് ഗോൾവല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിലും കളി നിയന്ത്രിച്ച മെക്സിക്കോയ്ക്കായി 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് ലീഡുയർത്തി. പിന്നീട് മറുപടി ഗോള്‍ നല്‍കാനുള്ള കരുത്ത് ആഫ്രിക്കൻ ടീമിന് ഉണ്ടായിരുന്നില്ല. ഏകപക്ഷീയമായ തോൽവിക്ക് പുറമെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും ആഫ്രിക്കയ്ക്ക് തിരിച്ചടിയായി.
ജൂൺ 19ന് ദക്ഷിണ കൊറിയക്കെതിരെയാണ് മെക്സിക്കോയുടെ അടുത്ത കളി. പതിനെട്ടിന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ കളി. വെള്ളിയാഴ്ച രാവിലെ 7.30ന് രണ്ടാം മത്സരത്തിൽ ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ യൂറോപ്യൻ ടീമായ ചെക്കിയയെ നേരിടും.
മത്സരത്തിന് തൊട്ടുപിന്നാലെ നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ ഷക്കീറയും ബർണ ബോയും ചേർന്ന് ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ ആലപിച്ചതോടെ സ്റ്റേഡിയം ആവേശക്കടലായി മാറിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഹോളിവുഡ് താരം സൽമ ഹായെക്കും ചേർന്നാണ് ലോകകപ്പ് ട്രോഫി കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. സംഗീതജ്ഞരായ ജെ ബല്‍വിന്‍, ടൈല, മാന എന്നിവരും സംഗീത വിരുന്നിന് കൊഴുപ്പേകി.
SUMMARY: Three red cards in the World Cup opening match!; Mexico crushes South Africa
















