ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി ജോസഫ് വിജയ് നാളെ പ്രശസ്‌തമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തും. കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ കൊല്ലൂർ സന്ദർശനമാണിത്. നിലവിൽ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ വിവിധ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്ന വിജയ്, അവിടെനിന്നും നേരിട്ടാണ് കർണാടകയിലേക്ക് എത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ച 12.30ന് പ്രത്യേക വിമാനത്തിൽ വിജയ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് മാർഗം കൊല്ലൂരിലേക്ക് പോയി ക്ഷേത്രം സന്ദർശിക്കും.
ക്ഷേത്രദർശനവും പ്രാർത്ഥനകളും പൂർത്തിയാക്കിയ ശേഷം റോഡ് മാർഗം മംഗളൂരുവിലേക്ക് മടങ്ങുകയും ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് പോകുകയും ചെയ്യും.
മുഖ്യമന്ത്രി വിജയിയുടെ സന്ദർശനം പ്രമാണിച്ച് കർണാടക പൊലീസും തമിഴ്‌നാട് സിഐഡി സുരക്ഷാ വിഭാഗവും ചേർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കൊല്ലൂരിലും യാത്രാമധ്യേയുള്ള പ്രധാന കവലകളിലും ഒരുക്കിയിട്ടുള്ളത്. വിഐപി സന്ദർശനം പരിഗണിച്ച് ക്ഷേത്ര പരിസരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.















