വാഷിങ്ടൺ: ഇറാനെതിരെ ഇന്നലെ രാത്രി നടത്താനിരുന്ന കനത്ത ആക്രമണ പ്രഖ്യാപനത്തിൽ നിന്ന് പിൻവാങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകളിൽ ഉണ്ടായ നിർണായകമായ വഴിത്തിരിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ നിലപാട് മാറ്റിയത്.
തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതൃത്വത്തിന്റെ തലത്തിൽ എത്തിനിൽക്കുന്നതിനാലും അവർ അത് അംഗീകരിച്ചതിനാലും, അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു’- ട്രംപ് കുറിച്ചു.
അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുർക്കിയ, പാകിസ്താൻ, ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ, ഈജിപ്ത് എന്നിവരുൾപ്പെടെ ചർച്ചകളിൽ പങ്കാളികളായ എല്ലാ കക്ഷികളും ഈ കരാറിന്റെ അടിസ്ഥാന ആശയങ്ങളും വിശദാംശങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം ആക്രമണം റദ്ദാക്കിയെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാർ അന്തിമമാകുന്നതുവരെ നിയന്ത്രണം തുടരും. കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
SUMMARY: Will not attack Iran; Trump cancels military action















